
കൊച്ചി: കൊച്ചി: നെടുമ്പാശേരിയിൽ ഐവിന് ജിജോ എന്ന യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിർന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഓടിച്ച കാറിന് മുന്നില്‍ നിന്നു. ഐവിന് മുന്നില്‍ നില്‍ക്കുന്നത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കാര്‍ മുന്നോട്ടെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.
മുന്നോട്ടെടുത്ത കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചതായാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേറ്റതായുമാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിന് പിന്നാലെ കാറില്‍ നിന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഓടുകയും മറ്റൊരാള്‍ പരിക്കേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതുമായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് അടുത്തുള്ള ഒരു വലിയ ഹോട്ടലിലെ ഷെഫാണ് ഐവിന്. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വഴിയില്‍ ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.













Leave a Reply