Advertisement

നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, നെഞ്ചിടിപ്പോടെ മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. കത്രിക അടയാളത്തിൽ പി വി അൻവറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്.

ഇവർ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വിഅൻവർ സർക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. മഴ വോട്ടർമാരെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 14 എണ്ണമാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍. 23നാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *