
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്നു രാവിലെ പത്തുമണിയോടെ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചത്. രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിൻറെ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. ശനിയാഴ്ച രാത്രിപത്തുമണിയോടെ അണക്കെട്ടിലെ ജലനിരപ്പ് ഈ പരിധിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകൾ ഉയർത്താൻ തമിഴ്നാട് തീരുമാനിച്ചത്. ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി.
നിലവിൽ പെരിയാറിൽ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാർ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.













Leave a Reply