
ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി. പരമാവധി കാര്യങ്ങൾ ചെയ്തുവെന്നും വിഷയത്തിൽ കൂടുതൽ ഇടപെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്കി. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് യെമെനിൽ നിന്നും അവസാനമായി ലഭിച്ച വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ തേടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ തുടരുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്.












Leave a Reply