Advertisement

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍, ലംഘിക്കരുതെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.

ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശമാണ് വിതച്ചത്. ഇസ്രയേലിന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇതിനിടെ വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.

ഇരുരാജ്യങ്ങളും ഒരേ സമയം തന്റെ അടുക്കലെത്തി സമാധാനം ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വാദം.’ഇസ്രായേലും ഇറാനും ഏതാണ്ട് ഒരേ സമയം എന്റെയടുത്തേക്ക് വന്ന് പറഞ്ഞു, ‘സമാധാനം!’ സമയം ഇപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു. ലോകവും പശ്ചിമേഷ്യയുമാണ് യഥാര്‍ത്ഥ വിജയികള്‍!. രണ്ട് രാജ്യങ്ങളുടെയും ഭാവിയില്‍ വലിയ സ്‌നേഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അവര്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, എന്നാല്‍ നീതിയുടെയും സത്യത്തിന്റെയും പാതയില്‍ നിന്ന് വ്യതിചലിച്ചാല്‍ നഷ്ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്റെയും ഇറാന്റെയും ഭാവി അതിരുകളില്ലാത്തതും വലിയ വാഗ്ദാനങ്ങളാല്‍ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെ!’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *