റായ്പൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്നയാളാണ്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണ് ഗൗതം എന്ന പേരിലും അറിയപ്പെടുന്ന സുധാകർ.
ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിൽ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലെ മുതിർന്ന കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംയുക്ത സുരക്ഷാസേന നടത്തിയ ദൗത്യത്തിലാണ് സുധാകർ കൊല്ലപ്പെട്ടത്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, ഛത്തീസ്ഗഢ് പോലീസിന്റെ രണ്ട് യൂണിറ്റുകൾ, സിആർപിഎഫിന്റെ ഒരു എലൈറ്റ് യൂണിറ്റ് ആയ കോബ്ര കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ എന്നിവയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു.
സുധാകർ, തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ബന്ദി പ്രകാശ്, ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗം പപ്പ റാവു, മറ്റ് ചില സായുധ കേഡർമാർ എന്നിവരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് സംയുക്ത സേന ദൗത്യം നടത്തിയത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
Leave a Reply