Advertisement

ഏറ്റവും സാക്ഷരരായ ആളുകളില്‍ നിന്ന് പഠിക്കുക… അപമാനകരമാണ്!,ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച മലയാളി കൂട്ടായ്മയ്‌ക്കെതിരെ വിമര്‍ശനം

ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ചർച്ചയാകുന്നതിനിടെ ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച മലയാളി കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടാണ് അഫ്രീദി സ്വീകരിച്ചത്. അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലയാളി കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞത്.

ഷാഹിദ് അഫ്രീദിയെ ഉച്ചത്തിലുള്ള ആര്‍പ്പുവിളികളോടെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്തൊരു നാണക്കേട് എന്നിങ്ങനെ തുടങ്ങുന്ന നിരവധി കമന്റുകളിലൂടെയാണ് അഫ്രീദിയെ സ്വാഗതം ചെയ്ത മലയാളി സംഘടനയെ സോഷ്യല്‍മീഡിയില്‍ വിമര്‍ശിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച പാകിസ്ഥാനിയെ ബൂം ബൂം എന്ന് വിളിച്ചത് അടക്കം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. ‘ദേശസ്നേഹം സിക്സറിന് പോയി.. എന്തൊരു നാണക്കേട്. അവരില്‍ നിന്ന് (കേരള സമൂഹം) ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു…., നിങ്ങളുടെ രാജ്യത്തോട് നിങ്ങള്‍ക്ക് എത്രത്തോളം അവിശ്വസ്തത പുലര്‍ത്താന്‍ കഴിയും?… ഏറ്റവും സാക്ഷരരായ ആളുകളില്‍ നിന്ന് പഠിക്കുക… അപമാനകരമാണ്!’- തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി മലയാളി സംഘടന രംഗത്തെത്തി. അതേവേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *