കാസർകോട്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിത യെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്. രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്.
അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം. വിമാനാപകടത്തിൽ മരിച്ച രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇത് കൂടാതെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊണ്ട് ഇട്ട പോസ്റ്റിലും അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ അസഭ്യ പദപ്രയോഗങ്ങളാണ് ഇയാൾ നടത്തിയത്. ‘കേരളത്തിലെ ഒരു നായർ സ്ത്രി മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ ഇങ്ങനെ പോകുന്നു വാക്കുകൾ.
ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ പി. പി ദിവ്യയെ ന്യായീകരിച്ചു കൊണ്ട് മുൻപ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘കോടതി പുല്ലാണ്, ദിവ്യയെ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ചുതരും’, എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. മുൻപ് മന്ത്രിയെ അധിക്ഷേപിച്ചതിന് ആറു മാസത്തെ സസ്പെൻഷൻ വാങ്ങിയ ആളാണ് പവിത്രൻ. മുൻ റവന്യുമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരനെയാണ് ഇയാൾ അന്ന് അധിക്ഷേപിച്ചത്.
Leave a Reply