Advertisement

ഹൈബ്രിഡ് കഞ്ചാവ് കേസ്, ഷൈനും ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യ എന്നിവർ എക്‌സൈസ് ഓഫീസില്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്‌സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്‌സൈസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു.

ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്‌സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.

നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായി ബന്ധപ്പെട്ട സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *