
കൊൽക്കത്ത ∙ മ്യാൻമറിലെ തങ്ങളുടെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ) ആരോപിച്ചു. ഞായറാഴ്ച തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാൽ ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചു.
മ്യാന്മറിലെ സഗൈങ്ങിലുള്ള തങ്ങളുടെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലർച്ചെ രണ്ടു മുതൽ നാലു വരെ നാഗാലാൻഡിലെ ലോങ്വ മുതൽ അരുണാചൽ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയിൽ ആക്രമണം നടത്തിയെന്നാണ് ഉൾഫ ആരോപിക്കുന്നത്.
ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ ‘ലഫ്. ജനറൽ’ നയൻ മേഥി ഉൾപ്പെടെ 3 നേതാക്കൾ കൊല്ലപ്പെട്ടതായും 19 പേർക്ക് പരുക്കേറ്റതായുമായാണ് സംഘടനയുടെ ആരോപണം. മണിപ്പുർ സായുധ ഗ്രൂപ്പുകളായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടിന്റെ കേഡറുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൈനിക അധികൃതർ പറഞ്ഞു. അസമിന്റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പറഞ്ഞു.
Leave a Reply