Advertisement

മിഥുന്റെ മരണം, പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യും- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ ഗുരുതരമായ പിശക് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്നും സ്കൂള്‍ മാനേജ്മെന്‍റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി വാര്‍‌ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്തിമ റിപ്പോർട്ടിന്മേലാണ് നടപടി.

വീഴ്ച വരുത്തിയ മാനേജുമെൻ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു. മൂന്നു ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണം .വിഷയത്തിൽ കൊല്ലം എഇഒയോട് വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ചാണ് കടുത്ത നടപടികൾ സ്വീകരിക്കുന്നത്. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മാനേജുമെൻ്റിനെ പരിച്ചുവിടാനും സർക്കാരിന് ഏറ്റെടുക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാനേജുമെൻ്റിനെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകാൻ മാനേജ്മെന്‍റിന് നിർദേശം നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണിക്ക് ഉന്നതോദ്യോഗസ്ഥരുടെ അടിയന്തര ഓൺലൈൻ യോഗം ചേരും. മിഥുന്റെ ഇളയ സഹോദരന് പത്താം ക്ലാസ് വരെ പഠന സഹായം ഉറപ്പാക്കുമെന്നും കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പടിഞ്ഞാറെ കല്ലട മിഥുന്‍ ഭവനത്തില്‍ മനു-സുജ ദമ്പതികളുടെ മകന്‍ മിഥുന്‍ (13) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മെയ് 31ന് റിട്ടയറായ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കാന്‍ തേവലക്കര വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ രേഖാമൂലം അപേക്ഷ നല്‍കിയിരുന്നില്ലെന്നും ഹെഡ്മാസ്റ്റര്‍ വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറും വ്യക്തമായ നിര്‍ദേശങ്ങളും അവഗണിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *