Advertisement

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം, രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷ പരിപാടി മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്ഭവന്‍ അതിനു വഴങ്ങാതിരുന്നതോടെ പരിപാടിയുടെ വേദി ദര്‍ബാള്‍ ഹാളിലേക്കു മാറ്റി.

ആര്‍എസ്എസ് (rss) ഉപയോഗിക്കുന്ന ഭാരാതംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വേദി മാറ്റിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കൊടിയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും പുതിയ ഗവര്‍ണര്‍ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ചിത്രം സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ചതെന്നു പി പ്രസാദ് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വേദിയില്‍ വച്ച ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് മാറ്റാനാവില്ലെന്നാണ് രാജ്ഭവന്‍ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് പ്രസാദ് പറഞ്ഞു.

ഇത്തവണത്തെ സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനില്‍ വച്ച് നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രം നിശ്ചിയിച്ച് നല്‍കി. എന്നാല്‍ പൊടുന്നനവെ അത് മാറ്റേണ്ട സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് പരിപാടി സെക്രട്ടേറിയറ്റിലെ ദര്‍ബാള്‍ ഹാളിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *