Advertisement

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു നജിമുദ്ദീന്‍. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്.

1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം. 1953 ല്‍ കൊല്ലം തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972 ല്‍ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബോളിലേക്ക് ചുവടുവെച്ച നജിമുദ്ദീന്‍ പിന്നീടങ്ങോട്ട് കേരളത്തിന്റെ സ്റ്റാര്‍സ്‌ട്രൈക്കറായി മാറി.

73 ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി ബൂട്ടുകെട്ടി തുടങ്ങുന്നതുമുതലാണ് നജിമുദ്ദീന്റെ കരിയര്‍ മാറുന്നത്. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതിന് പിന്നില്‍ നജീമുദ്ദീന്റെ പ്രകടനമുണ്ട്. അന്ന് ഫൈനലില്‍ ഹാട്രിക്കോടെ തിളങ്ങിയത് നായകന്‍ മണിയാണെങ്കില്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19-കാരനായിരുന്നു.

നജിമുദ്ദീന്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ നിറഞ്ഞുനിന്ന വര്‍ഷങ്ങളായിരുന്നു പിന്നീട്. 1981 വരെ നജിമുദ്ദീന്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975 ല്‍ കോഴിക്കോട്ട് വെച്ച് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979 ല്‍ കേരളത്തിന്റെ ക്യാപ്റ്റനുമായി കൊല്ലം തേവള്ളി സ്വദേശിയായ നജിമുദ്ദീന്‍. കേരളത്തിന് പുറമേ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി രണ്ടുപതിറ്റാണ്ടാണ് നജിമുദ്ദീന്‍ ബൂട്ടുകെട്ടിയത്. 1973 മുതല്‍ 1992 വരെയായിരുന്നു ടൈറ്റാനിയത്തിനായി നജിമുദ്ദീന്‍ കളിച്ചത്. കളിമതിയാക്കിയശേഷം ടൈറ്റാനിയന്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *