Advertisement

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കൽ, ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലുമായി ലോകം ഇന്ന് ഈസ്റ്റർ ആഘോഷത്തിൽ. 50 ദിവസം നീണ്ട നോമ്പാചരണവും പ്രാർത്ഥനയ്ക്കും ശേഷമാണ് വിരുന്നോട് കൂടിയുള്ള ഈസ്റ്റർ ആഘോഷങ്ങൾ. ഈസ്റ്ററിന്റ് ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രത്യേക കുർബാനകളും ശ്രുശ്രൂഷകളും തിരുകർമ്മങ്ങളും ദിവ്യബലിയും നടക്കും. ക്രൈസ്തവ ഭവനങ്ങളിൽ രുചികരമായ ഭക്ഷണങ്ങൾ ഒരുക്കി ആളുകൾ ഒത്തുചേരും.

ഈസ്റ്ററും വിശ്വാസവും

ഗാഗുൽത്താമലയിലെ കുരിശിൽ തൂങ്ങി മരിച്ച യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമായാണ് ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ ആഘോഷിക്കുന്നത്. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്റർ കാലവും എത്തുന്നത്.

എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ. ഓശാനയോട് കൂടിയാണ് ക്രിസ്ത്യാനികൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നത്. പെസഹ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റർ.

കുരിശിലേറ്റുന്നതിന് മുൻപ് യേശു ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്നതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. ഒലീവ് മരച്ചില്ലകളും ഈന്തപ്പന ഓലകളും വഴിയിൽ വിരിച്ചാണ് വിശ്വാസികൾ അന്ന് യേശുവിനെ വരവേറ്റത്. കുരുത്തോലപ്രദക്ഷിണം നടത്തിയാണ് ഓശാന ഞായർ വിശ്വാസികൾ ആചരിക്കുന്നത്.

12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ വ്യാഴം.യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് പള്ളികളിൽ പ്രത്യേകം കാൽകഴുകൽ ശുശ്രൂഷകൾ നടക്കും. വൈകുന്നേരം ഭവനങ്ങളിൽ അപ്പ മുറിക്കലും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും സ്മരണ പുതുക്കലാണ് ദുഃഖവെള്ളി. പ്രാർത്ഥനയും ഉപവാസവുമായാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. കുരിശ് ചുമന്ന് ക്രിസ്തു ഗാഗുൽത്താമലയിലേക്ക് പോയതിന്റെ ഓർമ്മയായി കുരിശിന്‍റെ വഴിയും ദേവാലയങ്ങളിൽ നടത്തും