തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി . മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് നടപടി.
കവടിയാറുള്ള ദിയയുടെ സ്ഥാപനത്തിൽ ക്യുആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് കൃഷ്ണകുമാർ നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാരികളുടെ പുതിയ പരാതി.
തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും പണം തട്ടിച്ച കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. മൂന്ന് ജീവനക്കാരികൾ കുറ്റം സമ്മതിച്ച് എട്ട് ലക്ഷം രൂപ തിരികെ നൽകിയിരുന്നു. കേസ് കൊടുക്കരുതെന്നും ബാക്കി പണം ഘട്ടംഘട്ടമായി നൽകാമെന്നും ഇവർ അഭ്യർത്ഥിച്ചു. എന്നാൽ പിന്നീട് ജീവനക്കാർ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങി എന്നാണ് ജീവനക്കാരികളുടെ പരാതിയിൽ പറയുന്നത്. എന്നാൽ, ദിയയുടെ വിശ്വസ്തരായിരുന്ന ജീവനക്കാർ പണം തട്ടിയെടുത്തതിന് എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Leave a Reply