Advertisement

വെള്ളമില്ല, സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണം, വീണ്ടും കത്തയച്ച് പാകിസ്ഥാൻ

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകിസ്ഥാനിൽ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാലാം തവണയും കത്തുകൾ അയച്ചിരിക്കുകയാണ് പാകിസ്ഥാൻ.
അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പാകിസ്ഥാൻ പിന്തുണ ഉപേക്ഷിക്കുന്നതുവരെ കരാർ പുനഃപരിശോധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാൽ ഒരു രീതിയിലും പാകിസ്ഥാനുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ തന്നെയാണ് ഇന്ത്യ. കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് നാല് കത്തുകൾ അയച്ചു. പിന്നീട് ഈ കത്തുകൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് (എംഇഎ) അയച്ചു. മൂന്ന് കത്തുകൾ ഓപ്പറേഷൻ സിന്ദൂരിന് ശേഷം അയച്ചവയാണ്.

കരാർ നിർത്തിവയ്‌ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഏപ്രിൽ 24 ന് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്ഥാൻ കമ്മീഷണർക്ക് അയച്ച ഔപചാരിക അറിയിപ്പിനുള്ള മറുപടിയായിരുന്നു ഈ കത്തുകൾ. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ പാകിസ്ഥാനിൽ സ്ഥിതി മോശമായി.

പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറഞ്ഞതോടെ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *