കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്കി വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. സൈക്കോ ക്രിമിനൽ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബാബർ ഷോപ്പ് ഉടമയായ അജ്നാസ്, ഭാര്യ മിസ്രി എന്നിവരാണ് മൂന്ന് കേസിലെയും പ്രതികൾ. പ്രായപൂർത്തിയാകുന്നതിനു മുമ്പ് പ്രതികൾ എംഡിഎംഎ നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് 18-കാരൻ വെളിപ്പെടുത്തിയിരുന്നു.
പലപ്പോഴും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അജ്നാസും ഭാര്യയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ താനറിയാതെ ചിത്രീകരിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും 18കാരൻ വെളിപ്പെടുത്തിയിട്ടുണ്ട്. അജ്നാസിന് പൊലീസിലും അടുപ്പക്കാരുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അജ്നാസിൽ നിന്ന് എംഡിഎംഎ വാങ്ങുന്നത് നേരിൽ കണ്ടുവെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.
രണ്ട് ആൺകുട്ടികൾക്കൊപ്പം ഇവരുടെ സുഹൃത്തായ പെൺകുട്ടിയും ചൂഷണത്തിനിരയായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കൂടുതൽ കുട്ടികളെ ഇവർ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ നടന്ന മോഷണത്തോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.
സിസിടിവിയിലൂടെ കൗമാരപ്രായക്കാരായ ആൺകുട്ടികളാണ് മോഷ്ടാക്കളെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടികളെ കണ്ടെത്തി. ലഹരിക്കായാണ് മോഷണം എന്നും ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിനൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും ആൺകുട്ടികൾ മൊഴി നൽകിയതോടെയാണ് പീഡനവിവരം ഉൾപ്പടെ പുറത്തായത്.
പോലീസ് കേസെടുത്തതിന് പിന്നാലെ ആഴ്ചകൾക്ക് മുമ്പ് മംഗലാപുരത്ത് വച്ചാണ് അജ്നാസിനെ പൊലീസ് പിടികൂടിയത്. ഇതിനിടെ മിസ്രിയ ലൈംഗികമായി ചൂഷണം ചെയ്തതായും പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും ആൺകുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ഇവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു.
Leave a Reply