തൃശ്ശൂർ: തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവാണ് പ്രതി. ഇയാളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്.
കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്തായിരുന്നു പീഡനം. കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുമ്പാണ് പെൺകുഞ്ഞിന്റെ പോസ്റ്റുമോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്.
പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കിയിരുന്നതായി തെളിഞ്ഞു. മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തിയിരുന്നു. പിന്നാലെ പോസ്റ്റുമോർട്ടത്തിൽ വിശദമായ പരിശോധന നടന്നു.
Leave a Reply